കൊൽക്കത്ത : ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ മനുഷ്യാവകാശ കമ്മീഷന് വിട്ട തീരുമാനം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി. തീരുമാനം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. വെള്ളിയാഴ്ചയാണ് അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് കോടതി നിർദ്ദേശിച്ചത്.
ഉത്തരവ് റദ്ദാക്കാൻ തക്ക കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ആവശ്യം തള്ളിയത്. സംഭവത്തിൽ സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചതെന്നും കോടതി ആവർത്തിച്ചു. സംഭവത്തിൽ പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പരാതി ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് രാജേഷ് ബിൻദാൾ പറഞ്ഞു. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി കമ്മീഷന് നൽകിയിരിക്കുന്ന നിർദ്ദേശം. അവർ അത് ചെയ്യട്ടെയെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പ്രത്യേക സമിതി രൂപീകരിച്ച് ബംഗാളിലെ അക്രമ സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടത്. അക്രമങ്ങളിൽ കിടപ്പാടം നഷ്ടമായവരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. സംഭവത്തിൽ ഇരകളായവരുടെ പുന:രധിവാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കാനും ഇക്കാര്യം കോടതിയെ അറിയിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ സർക്കാർ പുന:രധിവാസത്തിന് വേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിച്ചിരുന്നില്ല. ഇതിൽ കോടതി ആശ്ചചര്യം പ്രകടിപ്പിച്ചു. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 500 ലധികം പരാതികളാണ് ലഭിച്ചതെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചത്. എന്നാൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ വാദം വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു.
Comments