തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് മരവിച്ച നിലയിലാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പാർലമെന്റിൽ സ്ത്രീധന നിരോധന നിയമം പാസാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇതു സംബന്ധിച്ച നിയമം നടപ്പാക്കപ്പെടുന്നില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ പന്തളത്തെ ആയുർവേദ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ എസ്.വി. വിസ്മയുടെ (24) ആത്മഹത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ നമ്മുടെ സംസ്ഥാന ഭരണകൂടത്തിനാകുന്നില്ല എന്നതാണ് വസ്തുത. സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിൽ കേരളം പൂർണമായി പരാജയപ്പെട്ടതായുള്ള റിപ്പോർട്ട് 2018ൽ വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണപരിഷ്കരണ കമ്മിഷൻ നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അത് ചെവിക്കൊണ്ടില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മേഖല തിരിച്ചുള്ള സ്ത്രീധന നിരോധന ഓഫീസർമാരുടെ പ്രവർത്തനം കാര്യക്ഷമമല്ല. ഇക്കാര്യത്തിൽ സർക്കാർ വനിതാശിശു വികസനവകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തണം. നിലവിലെ സ്ത്രീധന നിരോധന ഓഫീസർമാരുടെ സ്ഥിതി എന്തെന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇത് സംബന്ധിച്ച് പരാതികൾ സ്വീകരിക്കാൻ വനിത കമ്മീഷൻ മാത്രമാണുള്ളത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് എത്ര പരാതികൾ വനിതാകമ്മീഷന് ലഭിച്ചെന്നും ഇതു സംബന്ധിച്ച് എത്ര കേസുകൾ സ്ത്രീധന നിരോധന ഓഫീസർമാർ എടുത്തിട്ടുണ്ടെന്നുമുള്ള കണക്കുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments