തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കോറോണ മാനദണ്ഡo പാലിച്ച് ദർശനത്തിന് അനുമതി. ഇത് സംബന്ധിച്ച് ബോർഡ് ഉത്തരവ് പുറത്തിറക്കി. 15 പേർക്ക് ഒരേ സമയം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്താം. ശ്രീകോവിലിൽ നിന്ന് ഭക്തർക്ക് നേരിട്ട് വഴിപാട് പ്രസാദങ്ങൾ വിതരണം ചെയ്യാൻ പാടില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ഇളവുകൾ നൽകില്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ദിനംപ്രതി 300 പേർക്ക് വെർച്ചൽ ക്യൂ വഴി പ്രവേശനം ഉണ്ടാകും. ഇതിന് പുറമേ ദേവസ്വം പാരമ്പര്യ പ്രവർത്തിക്കാർ, പെൻഷൻകാർ. മറ്റ് ജീവനക്കാർ തുടങ്ങിയ 150 പേർക്കും, ഗുരുവായൂർ പ്രദേശവാസികളായ 150 പേർക്കും ഓരോ ദിവസവും ക്ഷേത്രദർശനത്തിന് അനുവാദം നൽകും.
അമ്പലത്തിൽ ഒരേസമയം പതിനഞ്ചിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത രീതിയിൽ ആയിരിക്കും ക്രമീകരണം. നെയ് വിളക്ക് വഴിപാടുകാർക്ക് എല്ലാദിവസവും വാതിൽമാടം വരെ പ്രവേശനത്തിനു അനുമതി ഉണ്ട്. പത്തുപേരെ ഉൾപ്പെടുത്തി വിവാഹചടങ്ങുകൾ നടത്താനും അവസരം നൽകും.
Comments