ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്. കേസിൽ ബിനീഷ് അറസ്റ്റിലായിട്ട് ഇന്ന് 234 ദിവസം പിന്നിട്ടു.
ഇന്ന് വാദിക്കാൻ ഇഡിയുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകി. അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച ഇഡിയ്ക്കും വിശദമായി വാദം അവതരിപ്പിക്കാൻ കോടതി അനുമതി നൽകി.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2020 ഒക്ടോബർ മുതൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് റിമാൻഡിൽ കഴിയുന്നത്. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്. അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാൻ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടിയേരി കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.
Comments