ന്യൂഡൽഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാൻ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താൻ രണ്ട് ഡോസ് വാക്സിൻ എടുത്ത് കഴിഞ്ഞു. തന്റെ അമ്മയും വാക്സിനേഷൻ നടപടി പൂർത്തികരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണരുമായിട്ടാണ് പ്രധാനമന്ത്രി ഇന്നത്തെ മാൻ കി ബാത്തിൽ സംവദിച്ചത്. കൊറോണയ്ക്കെതിരെ ഇന്ത്യ മുഴുവൻ ശക്തമായി പോരാടുകയാണെന്നും കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എല്ലാവരും വാക്സിനെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വാക്സിനുകൾ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അത് തികച്ചും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനെടുക്കുന്നവരോട് അത് മറ്റുള്ളവരോട് എടുക്കാൻ ആവശ്യപ്പെടണമെന്നും മോദി വ്യക്തമാക്കി.
കൊറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു. സമയത്ത് ഓക്സിജൻ വിതരണം ചെയ്യുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. കൊറോണയ്ക്കെതിരായ യുദ്ധത്തിൽ ഇന്ത്യ തീർച്ചയായും വിജയിക്കും. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിര പ്രവർത്തകർ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments