തിരുവനന്തപുരം: വർഷങ്ങൾ നീണ്ട സൗഹൃദമാണ് ഹർഷാദിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് വാവ സുരേഷ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളിൽ ഒരാളായിരുന്നു ഹർഷാദെന്നും വാവ സുരേഷ് പറഞ്ഞു. 30 വർഷത്തെ സൗഹൃദമാണ് ഹർഷാദും വാവ സുരേഷും തമ്മിലുള്ളത്.
കേരളത്തിൽ ആദ്യമായിട്ടാണ് രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം രേഖപ്പെടുത്തുന്നത്. രാജവെമ്പാലയുടെ കടിയേറ്റാൽ സ്പീഡിൽ വരുന്ന ഒരു ട്രെയിൻ ഇടിയ്ക്കുന്നതിന് തുല്യമാണെന്നും വാവ സുരേഷ് പറഞ്ഞു. തായ്ലാൻഡ് പോലുള്ള ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് രാജവെമ്പാലയുടെ വിഷത്തിന് പ്രതിമരുന്നുള്ളത്.
പ്രതിമരുന്ന് കൊണ്ടുവന്നാൽ പോലും കടിയേറ്റ ആളിന്റെ ശരീരത്തിലേക്ക് അത് കടത്തി വിടുന്നതിന് പരിമിതികൾ ഉണ്ട്. അത്രയ്ക്കും ഹൈ ഡോസ് മരുന്നാണിതെന്നും അത് താങ്ങാനുള്ള കരുത്ത് മനുഷ്യ ശരീരത്തിന് ഉണ്ടാകില്ലെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് ഹർഷാദ് മൃഗശാലയിലെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.
17 വർഷത്തെ ജോലിയ്ക്ക് ശേഷമാണ് ഹർഷാദിന്റെ അകാല മരണം. കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടതിന്റെ മുറിപ്പാടുകൾ കയ്യിലും ശരീരത്തിലുമുള്ള മൃഗശാലജീവനക്കാരൻ കൂടിയായിരുന്നു ഹർഷാദ്. വർഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹർഷാദിന് അറിയാമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
അപകടകാരണമായ രാജവെമ്പാലയും ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് മൃഗശാലയിൽ എത്തിയത്. ഒരുപക്ഷെ ഇവരുമായുള്ള പരിചയക്കുറവ് ആയിരിക്കും അപകടത്തിന് കാരണം. കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിതിനിടെയാണ് ഹർഷാദിന് രാജവെമ്പാലയുടെ കടിയേൽക്കുന്നത്. കടിയേറ്റിട്ടും പാമ്പ് പുറത്ത് ചാടി മറ്റുള്ളവർക്ക് അപകടം വരാതിരിക്കാൻ കൂട് ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് സംഭവം സഹപ്രവർത്തകരോട് പറയുന്നത്. അപ്പോഴേക്കും ഹർഷാദ് കുഴഞ്ഞുവീണിരുന്നു.
Comments