തിരുവനന്തപുരം : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായുള്ള കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് റിട്ട. ചീഫ് എഞ്ചിനീയർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്ര കുമാറിനാണ് നാല് വർഷം തടവ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി.
തടവിന് പുറമേ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 1.5 ലക്ഷം രൂപ പിഴയടക്കണമെന്നാണ് നിർദ്ദേശം. അല്ലാത്തപക്ഷം ഒരു വർഷം അധിക തടവ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
2015 ജനുവരിയിലായിരുന്നു സംഭവം. കേന്ദ്രസർക്കാരിന്റെ നാഷണൽ ക്വാളിറ്റി മോണിറ്ററിംഗ് വിഭാഗത്തിലായിരുന്നു ശൈലേന്ദ്ര കുമാറിനെ നിയമിച്ചിരുന്നത്.
കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ റോഡ് നിർമ്മാണത്തിന്റെ നിരീക്ഷണ ചുമതല ശൈലേന്ദ്ര കുമാറിനായിരുന്നു. കരാറുകാർക്ക് ചിലവാക്കിയ പണം സർക്കാരിൽ നിന്നും ലഭിക്കാൻ ഇയാളുടെ സർട്ടിഫിക്കേറ്റ് ആവശ്യമായിരുന്നു. ഇത് മുതലെടുത്താണ് കൈക്കൂലി വാങ്ങിയത്. 1,65,500 രൂപയാണ് കൈപ്പറ്റിയിരുന്നത്.
Comments