തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വേട്ടയാടാനുളള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധവുമായി യുവമോർച്ച. കൊടകര കുഴൽപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവമോർച്ച സെക്രട്ടറിയേറ്റിന് മുൻപിൽ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചത്.
വനം കൊളളയിൽ നിന്നും കരിപ്പൂർ സ്വർണക്കടത്തിൽ നിന്നും ഉൾപ്പെടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കെ. സുരേന്ദ്രനെ വേട്ടയാടുന്നതെന്ന് യുവമോർച്ച ആരോപിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
പാലക്കാട് നഗരത്തിലും യുവമോർച്ച പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധിച്ചു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത്, മാഫിയ പ്രവർത്തനം, മരം കൊള്ള തുടങ്ങി സിപിഎമ്മിനെതിരായ ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യംചെയ്യാൻ വിളിച്ചിരിക്കുന്നത്. കൊടകര സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമായിട്ടും പാർട്ടിക്ക് എതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തിയാൽ യുവമോർച്ച കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഇന്നാണ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുരേന്ദ്രന് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പങ്കില്ലെന്ന് കെ. സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments