ന്യൂഡൽഹി : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് പരിശീലന ക്ലാസ് ആരംഭിച്ച് കോൺഗ്രസ്. 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ വിജയം നേടാനുള്ള പദ്ധതികളാണ് പാർട്ടി തയ്യാറാക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തകരുടെ പരിശീലന ക്ലാസുകളും ആരംഭിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ സംഘടനകൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപി സർക്കാരിനെ കീഴ്പ്പെടുത്താൻ സാധിക്കു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശ് ചുമതലയുമുള്ള പ്രിയങ്ക വാദ്ര പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊതുപരിപാടികളും സോഷ്യൽ മീഡിയ ക്യാമ്പെയ്നുകളും നടത്തണം. സുൽത്താൻപൂർ മുതൽ പ്രയാഗ് രാജ് വരെയുള്ള ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനിടെയാണ് പ്രിയങ്ക വാദ്ര ഇക്കാര്യം അറിയിച്ചത്. വീഡിയോ കോളിലൂടെയാണ് ട്രെയിനിംഗ് നടന്നത്.
ഉത്തർപ്രദേശിലെ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന മേധാവികൾ എന്നിവർക്ക് പ്രത്യേകമായും പരിശീലന ക്ലാസുകൾ നൽകുന്നതായാണ് വിവരം. സംസ്ഥാനത്തെ വിവിധ സംഘടനകൾ ശക്തിപ്പെടുത്തുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സോഷ്യൽ മീഡിയ ക്യാമ്പെയിനിംഗിനും വേണ്ടിയുള്ള പരിശീലനങ്ങളാണ് നൽകുക. ജൂലായ് 10 വരെ പരിശീലന ക്ലാസുകൾ തുടരും. ക്ലാസുകളിൽ പ്രിയങ്ക വാദ്ര പ്രവർത്തകരെ അഭിസംബോധന ചെയ്യും. ജൂലായ് രണ്ടാം വാരത്തോടെ പ്രിയങ്ക സംസ്ഥാനത്തെത്തി പ്രവർത്തകരെ നേരിട്ട് കാണും എന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ മാത്രം ഉള്ളത് തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വൻ തോൽവിയാണ് നേരിട്ടത്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരിടത്ത് പോലും ജയിച്ചില്ല എന്ന് മാത്രമല്ല സിറ്റിംഗ് സീറ്റ് പോലും പാർട്ടിയ്ക്ക് നഷ്ടപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് നേതൃത്വത്തെ വിമർശിച്ച് നിരവധി പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജി വെച്ചു. ഈ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ നിലനിൽപ്പിന് നിർണായകമാണെന്നാണ് വിലയിരുത്തൽ
Comments