തിരുവനന്തപുരം: മുട്ടിൽ വനംകൊള്ളക്കേസിൽപ്പെട്ട ആരോപണ വിധേയരുടെ ചായ സത്കാരത്തിൽ പങ്കെടുത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മരം മുറിച്ചതിന്റെ പേരിൽ ഏറെ വിവാദങ്ങൾ നിലനിൽക്കുന്ന എസ്റ്റേറ്റിലൂടെയുള്ള മന്ത്രിയുടെ കാൽ നടയാത്രയും വിവാദമായി. ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രൻ എൻ.ടി സാജനുമായി വേദി പങ്കിട്ടതും ചർച്ചയായിരുന്നു. വനംകൊള്ളക്കാരെ രക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വിമർശനങ്ങൾ ശരിവെയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പനവല്ലിയിൽ ടൂറിസം കേന്ദ്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കാനെത്തിയതാണ് അദ്ദേഹം. സ്ഥലത്തേയ്ക്ക് പോകുവാൻ കൊല്ലിക്കോളനി, മാപ്പളക്കൊല്ലിക്കോളനി തുടങ്ങിയ നാലോളം വഴികളുള്ളപ്പോഴാണ് മന്ത്രി വിവാദ പ്രദേശത്തുകൂടി യാത്ര ചെയ്തത്. എസ്റ്റേറ്റ് നടത്തിപ്പുകാരുടെ ചായ സത്കാരത്തിലും മന്ത്രി പങ്കെടുത്തു. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് കാൽവരി എസ്റ്റേറ്റിൽ നിന്നും മുറിച്ച് കടത്തിയത്. തുടർന്ന് വനംവകുപ്പ് മരംമുറിയ്ക്കുന്നതിന് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ലോക്ഡൗൺ കാലത്തായിരുന്നു മരംമുറി.
വനംകൊള്ള അട്ടിമറിക്കാൻ സഹായിച്ചുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥൻഎൻ.ടി സാജനുമായാണ് വനംമന്ത്രി ഇന്നലെ വേദി പങ്കിട്ടത്. വനമഹോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. ഒരേവേദിയിൽ പങ്കെടുത്ത ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇതിനെ ന്യായീകരിച്ച് മന്ത്രി എത്തിയിരുന്നു. എൻടി സാജനിപ്പോൾ ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. മന്ത്രിയ്ക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തത് ഒരു കുറ്റവാളിയ്ക്ക് രക്ഷപെടാനുള്ള കവചമായി കാണുന്നവർ നിരാശരാകേണ്ടി വരുമെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ ന്യായീകരിച്ചത്.
വനംവകുപ്പ് കൺസർവേറ്റർ സാജൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് നേരത്തെ സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വനംകൊള്ളയ്ക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത് നൽകുകയും കേസന്വേഷണം ശരിയായ ദിശയിൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചെന്നുമായിരുന്നു സാജനെതിരായ കണ്ടെത്തൽ.
Comments