ഒട്ടാവ: കാനഡ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 719 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
വീടുകളുടെ മേൽക്കൂരകളും റോഡുകളും വരെ ചൂടിൽ ഉരുകുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാൽ, ഈയാഴ്ച തുടർച്ചയായ നിലയിൽ താപനില 49ഡിഗ്രി സെൽഷ്യസിലെത്തി. റെക്കോർഡ് താപനിലയാണിത്. വടക്ക്പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ചൂട് കൂടിയ പ്രദേശങ്ങളിൽ വൻ തോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്യുന്നു. 130തീ പിടുത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് കൊളംബിയോയിലെ ലിട്ടൻ ഗ്രാമം പൂർണമായും കത്തി നശിച്ചു. ഇവിടെ രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തിൽ അധികം ആളുകളെയാണ് ഇവിടെ നിന്നും ഒഴിപ്പിച്ചത്.
ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകളും വാക്സിൻ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തിര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Comments