തിരുവനന്തപുരം : തീവ്രവാദ സംഘടനകളിലെ ഭീകരരുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. തീവ്രവാദ സംഘങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേയ്ക്കും അഫ്ഗാനിസ്താനിലേയ്ക്കും ആളുകൾ പോയത് ആക്രമണ സാധ്യത വർദ്ധിപ്പിക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കൻ ജില്ലകളിലെ സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവ നിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേയും കേരളത്തിലേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
തീവ്രവാദ സംഘടനകളുമായി ബന്ധമുളള ചിലർ കേരള -തമിഴ്നാട് അതിർത്തിയിൽ ക്യാമ്പ് ചെയ്തിരുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് വിവരം കൈമാറിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ പത്തനാപുരം പാടത്ത് വനമേഖലയിലും കോന്നി കല്ലേലി വയക്കരയിലും സ്ഫോടക വസ്തുക്കൾ അടക്കം കണ്ടെത്തുകയും ചെയ്തു. ഇവിടങ്ങളിൽ തീവ്രവാദ സ്വഭാവമുളള ചില സംഘടനകൾ പരിശീലനം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണ സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
Comments