ന്യൂഡൽഹി ; ബംഗാളിലെ കനത്ത തിരഞ്ഞെടുപ്പു തോൽവിയുടെ കാരണം അവലോകനം ചെയ്ത് സിപിഎം. ഇടതുപക്ഷവും സംയുക്ത മോർച്ചയും നേരിട്ടതു വൻ തിരിച്ചടിയാണെന്നും ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയ്ക്കു സംസ്ഥാന ഘടകം റിപ്പോർട്ടു നൽകി.
പ്രാദേശിക തലത്തിൽ നടത്തിയ അവലോകന യോഗങ്ങളിൽനിന്നു വിവിധ സംസ്ഥാനങ്ങളുടെ നേതൃത്വം തയാറാക്കിയ റിപ്പോർട്ടുകളാണു പിബിക്കു മുന്നിൽ എത്തിയത്. ഇതിൽ ബംഗാൾ ഘടനം സമർപ്പിച്ച റിപ്പോർട്ടിലാണു സംഘടനാ പ്രവർത്തനത്തിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്.
സംസ്ഥാനത്ത് ഇടതുപക്ഷം നേരിട്ടത് വൻ ദുരന്തമാണ്. ഇടത് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്കു കഴിയുന്നില്ല. കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട സംയുക്ത മോർച്ചയിൽ ജനങ്ങൾക്കു വിശ്വാസമുണ്ടായില്ല . ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു . ശരിയായ ബദൽ അവതരിപ്പിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു .
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് സിപിഎമ്മിനു ബംഗാൾ നിയമസഭിയിലേക്ക് ഒരു അംഗത്തെപ്പോലും എത്തിക്കാനാകാതെ പോയത്. അതുകൊണ്ട് തന്നെ പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് പാർട്ടി പൊതുജനങ്ങളിൽ നിന്നും ബഹുജന സംഘടനകളിൽ നിന്നും ട്രേഡ് യൂണിയനുകളിൽ നിന്നും പ്രതികരണവും ക്ഷണിച്ചിട്ടുണ്ട് .
പ്രതികരണം അയയ്ക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി അയച്ച കത്തിന്റെ പകർപ്പുകൾ പ്രദേശത്തെ പ്രമുഖർക്ക് കൈമാറാൻ സംസ്ഥാന നേതൃത്വം താഴെത്തട്ടിലുള്ള സംഘടനകൾക്കും ബ്രാഞ്ച് കമ്മിറ്റികൾക്കും നിർദ്ദേശം നൽകി. പ്രതികരണം വെബ്സൈറ്റ്, വാട്ട്സ്ആപ്പ് വഴി അയക്കാം..
Comments