ലക്‌നൗ : ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. ലക്‌നൗ സ്വദേശി ആരിഫ് ഹാഷ്മിയെയാണ് യുവതിയുടെ പരാതിയിൽ ആഗ്രാ പോലീസ് അറസ്റ്റ് ചെയ്തത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് നടപടി.
ആരിഫ് ഹാഷ്മിയുമായുള്ള രണ്ടാം വിവാഹമായിരുന്നു യുവതിയുടേത്. 2010 ലായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. 2005 ലാണ് യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചത്. ശേഷം ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്ന പെൺകുട്ടിയുമായി ആദിത്യ ആര്യ എന്ന പേരിൽ യുവാവ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പ്രലോഭിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു. തടി വ്യവസായി ആണെന്നാണ് ഹാഷ്മി യുവതിയോട് പറഞ്ഞിരുന്നത്.
വിവാഹ ശേഷം പണം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി യുവതി പറയുന്നു. എന്നാൽ അടുത്തിടെയായി ഇയാൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും, ഇക്കാര്യം പറഞ്ഞ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മുസ്ലീമാണെന്ന വിവരം യുവാവ് വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 307, 376, 377, 386, 392, 420, 427 എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments