തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുറിവുണക്കാൻ വേഗത്തിൽ ഇടപെട്ട് സിപിഎം. കെഎം മാണി എന്ന പേര് കോടതിയിലോ സത്യവാങ്മൂലത്തിലോ പറഞ്ഞിട്ടില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറയുന്നു. കോടതിയിൽ നടന്ന ആശയ വിനിമയത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചു. യുഡിഎഫിന് എതിരായ സമരമാണ് നടന്നത്, കെഎം മാണി അനുഭവ സമ്പത്തുള്ള പൊതു പ്രവർത്തകൻ ആണെന്നും വിജയരാഘവൻ പറഞ്ഞു.
കെഎം മാണി അഴിമതിക്കാരൻ ആണെന്ന സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ പരാമർശം സിപിഎമ്മിനെ വെട്ടിലാക്കിയതോടെയാണ് വിശദീകരണവുമായി പാർട്ടി തന്നെ രംഗത്തെത്തിയത്. കെഎം മാണി എന്ന വാക്ക് പോലും കോടതിയിൽ ഉച്ചരിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് എമ്മിനെ അനുനയിപ്പിക്കാൻ എ. വിജയരാഘവൻ പറഞ്ഞു. കോടതിയ്ക്ക് ഉള്ളിൽ നടന്ന സംവാദത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചുവെന്നാണ് സിപിഎം വിശദീകരണം. മാണിയ്ക്ക് എതിരായി അല്ല യുഡിഎഫിന് എതിരായി ആണ് സമരം ചെയ്തതെന്നും വിജയരാഘവൻ വിശദീകരിച്ചു.
ബാർ കോഴ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടന്നപ്പോൾ ഉയർന്ന വിഷയങ്ങളിൽ മാണിയ്ക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ല എന്ന് പുറത്തു വന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം കൂടെയുള്ളത് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്തു എന്ന വിലയിരുത്തൽ ആണ് ഉള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേരള കോൺഗ്രസ് എമ്മിന്റെ മുറിവുണക്കാൻ സിപിഎം വേഗത്തിൽ ഇടപെട്ടത്.
Comments