ന്യൂഡൽഹി: മോദി ഉൾപ്പെടെയുളള ലോകനേതാക്കളുമായി ഉച്ചകോടിക്ക് ഒരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് കോർഡിനേറ്റർ കർട്ട് കാംപ്ബെൽ ആണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോദിക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ഭരണകർത്താക്കളുമായും ബൈഡൻ സംവദിക്കും.
ഇക്കാല്ലം അവസാനം ഉച്ചകോടി നടക്കുമെന്നാണ് കാംപ്ബെൽ നൽകുന്ന സൂചന. ബൈഡൻ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുമായി നടക്കുന്ന ആദ്യ വ്യക്തിഗത ഉച്ചകോടിയാകും ഇത്. രാജ്യങ്ങളിലെ വാക്സിനേഷനും മേഖലകളുടെ വികസനവും സുരക്ഷയും ഉൾപ്പെടെയുളള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തേക്കും. എന്നാൽ ഉച്ചകോടിയുടെ ഭാഗമായി ഏതെങ്കിലും ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെയ്ക്കുമോ എന്നതുൾപ്പെടെയുളള കാര്യങ്ങളിൽ ചർച്ചകൾ തുടങ്ങിയിട്ടില്ല.
മാർച്ചിൽ നടന്ന ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗെയും ആശയവിനിമയം നടത്തിയിരുന്നു. ആഗോളനയത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഉൾപ്പെടെ കൊറോണ പ്രതിരോധ വാക്സിൻ നൽകുമെന്ന് ബൈഡൻ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments