ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരവേട്ട. കശ്മീരിലെ ഹന്ദ്വാര പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.
ഹിസ്ബുൾ മുജാഹിദ്ദീന്റെ ടോപ് കമാൻഡറായ മെഹ്റാജുദ്ദീൻ ഹൽവായിയെയാണ് സൈന്യം വധിച്ചത്. നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾ പങ്കാളിയായിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദ്ദീന്റെ മുതിർന്ന നേതാവും ഉന്നത കമാൻഡറുമായിരുന്നു മെഹ്റാജുദ്ദീൻ.
കശ്മീർ താഴ്വരയിൽ ഭീകരത വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയിൽ മെഹ്റാജുദ്ദീൻ ഏറെക്കാലമായി ഏർപ്പെട്ടിരുന്നുവെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ പറഞ്ഞു. ഇയാളുടെ വധം സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തെ സാധാരണക്കാരെ സുരക്ഷിതരാക്കിയെന്നും സൈന്യം അറിയിച്ചു.
Comments