ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പി.ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 വയസായിരുന്നു ഇവർക്ക്. മുഖത്ത് തലയിണ അമർത്തിയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.
സംഭവത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ അലക്കുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. അലക്കുകാരനായ രാജു അറസ്റ്റിലായിട്ടുണ്ട്. രാജുവിന്റെ കൂട്ടാളികളായ രണ്ടുപേർ ഒളിവിലാണ്. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
അലക്കുകാരനെ വീട്ടിലെ ജോലിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ ജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കിറ്റി കുമാറിനെ കൊന്ന ശേഷം പ്രതികൾ കൊള്ളയടിക്കുകയായിരുന്നു. രാത്രി 11മണിക്കാണ് പോലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്.
സുപ്രീം കോടതിയിൽ അഭിഭാഷകയായിരുന്നു കിറ്റി. കോൺഗ്രസ് നേതാവായിരുന്ന പി.ആർ കുമാരമംഗലം പിന്നീട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പി.വി. നരസിംഹറാവു സർക്കാറിൽ അംഗമായിരുന്നു ഇദ്ദേഹം. പിന്നീട് വാജ്പേയി സർക്കാറിൽ ഊർജ്ജ വകുപ്പ് കൈകാര്യം ചെയ്തു.
Comments