ന്യൂഡൽഹി: രാജ്യത്തെ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുറയുമ്പോൾ ആശങ്കയായി കേരളം. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും രണ്ടാം തരംഗത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാൻ കേരളത്തിലെ ആരോഗ്യ വകുപ്പിനായിട്ടില്ല. മരണ നിരക്കും കേരളത്തിൽ കൂടുതലാണ്. മരണത്തിൽ എട്ടാം സ്ഥാനത്താണ് കേരളം. കൊറോണയുടെ രണ്ടാം തരംഗത്തിൽ നിന്നും പുറത്തുകടക്കുന്നതിൽ സംസ്ഥാനം മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് പ്രതിദിന രോഗികളുടെ നിരക്ക് 3.1 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 10 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്ന നാലരലക്ഷം പേരിൽ ഒരു ലക്ഷം പേരും കേരളത്തിലാണ്. കുടുംബത്തിലെ ഒരാൾക്ക് രോഗം ബാധിച്ചാൽ എല്ലാവരും പോസിറ്റീവ് ആകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. അതിനാൽ തന്നെ മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.
രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ രോഗികൾ ഉയർന്നിരുന്ന സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം ശമിച്ചു. ഒരാഴ്ച്ചത്തെ ശരാശരി രോഗികളുടെ എണ്ണത്തിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് കേരളം. കേരളത്തിൽ 12109 ആണ് ഒരാഴ്ചത്തെ പ്രതിദിന ശരാശരി രോഗികളുടെ എണ്ണം. മഹാരാട്ര 8767, തമിഴ്നാട് 4189. കർണാടക 2755 എന്നിങ്ങനെയാണ് രോഗം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ ശരാശരി രോഗികളുടെ എണ്ണം.
ഈ സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘം നിർദേശം നൽകിയിട്ടുണ്ട്. രോഗം വരാൻ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാൽ അതീവകരുതൽ വേണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. മൂന്നാം തരംഗത്തിലേയ്ക്കുള്ള സൂചനയായും ഉയർന്ന പ്രതിദിന രോഗബാധയെ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
Comments