ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ സ്ത്രീ ശാക്തീകരണത്തിൽ കരുത്തു പകർന്ന് മന്ത്രിസഭാ വികസനം. പുതുക്കിയ മന്ത്രിസഭയിൽ പതിനൊന്നു വനിതകളാണുള്ളത്. കാബിനറ്റിലും മറ്റ് മന്ത്രിസഭയിലുമായി ഉണ്ടായിരുന്ന അഞ്ചുപേർ മാറിയിട്ടും പുതുക്കിയ മന്ത്രിസഭയിൽ 11 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
നിർമ്മല സീതാരാമനും സ്മൃതി ഇറാനിയ്ക്കുമൊപ്പമാണ് പുതുതായുള്ളവർ രംഗത്തെത്തിയത്. നിർമ്മലാ സീതാരാമൻ ധനകാര്യത്തിനൊപ്പം കമ്പനികളുടെയും വ്യവസായങ്ങളുടേയും കാര്യങ്ങൾകൂടി ഇനി നോക്കും. കേന്ദ്ര ടെക്സ്റ്റൽ വകുപ്പ് ഒഴിഞ്ഞ സ്മൃതി ഇറാനി വനിതാ ശിശുക്ഷേമത്തിന്റെ മാത്രം കാര്യം ഇനി ശ്രദ്ധിക്കും.
സ്വാധി നിരഞ്ജൻ ജ്യോതി ഉപഭോക്തൃ മന്ത്രാലയത്തിലും, രേണുക സിംഗ് സരൂത പട്ടികവർഗ്ഗവിഭാഗ മന്ത്രാലയത്തിലും തുടരുകയാണ്. ഇവർക്കൊപ്പമാണ് മറ്റുള്ളവർ ഇനി വിവിധ വകുപ്പുകളിൽ മന്ത്രിമാരായത്. ഉത്തർപ്രദേശിലെ മിർസാപ്പൂർ എം.പിയായ അനുപ്രീയ പട്ടേൽ വാണിജ്യ വ്യവസായ വകുപ്പിലാണുണ്ടാവുക. കർണ്ണാടകയിലെ ശോഭാ കരന്തലാജെ ഊർജ്ജം, ഗ്രാമവികസനം, ഭക്ഷ്യവകുപ്പുകൾ കൈകാര്യം ചെയ്യും.
ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ദർശന ജാർദോഷ് ടെക്സ്റ്റൈൽ വകുപ്പും റെയിൽവേയുടേയും ചുമതലയും വഹിക്കും. മീനാക്ഷി ലേഖി വിദേശകാര്യവകുപ്പിൽ സഹമന്ത്രിയാണ് ഒപ്പം സാംസ്കാരിക വകുപ്പും ഇനി കൈകാര്യം ചെയ്യും. ഝാർഖണ്ഡിലെ ജോഡർമ എം.പി അന്നപൂർണ്ണാദേവി വിദ്യാഭ്യാസവകുപ്പിലേക്ക് എത്തി. ത്രിപുരയിൽ നിന്നുള്ള പ്രതിമ ഭൗമിക് സാമൂഹ്യനിതീ ശാക്തീകരണ വകുപ്പിലാണ് പ്രവർത്തിക്കുക. മഹാരാഷ്ട്രയിലെ ദിൻദോരിയിൽ നിന്നുള്ള ഡോ.ഭാരതി പവാർ ആരോഗ്യ കുടുംബ ക്ഷേമവകുപ്പും കൈകാര്യം ചെയ്യും.
Comments