മലപ്പുറം : മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകന് പോലീസിന്റെ ക്രൂരമർദ്ദനം. പ്രസ് ക്ലബ് സെക്രട്ടറിയും റിപ്പോർട്ടറുമായ കെ പി എം റിയാസിനാണ് മർദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) മർദ്ദനമേറ്റു. സംഭവത്തിൽ റിയാസ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുതുപ്പള്ളി കനാൽപാലം പള്ളിക്ക് സമീപം വച്ച് തിരൂർ സിഐ ടിപി ഫർഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത് എന്ന് റിയാസിന്റെ പരാതിയിൽ പറയുന്നു. പുറത്തൂർ പുതുപ്പള്ളിയിൽ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് പോലീസ് മർദ്ദിച്ചത്.
കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ പോലീസ് സംഘം വാഹനം നിറുത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിയാസിനെ ലാത്തി കൊണ്ട് അടിയ്ക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
മാദ്ധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. കൈയിലും തോളിലും കാലിലുമാണ് അടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ റിയാസ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റിയാസിന്റെ പരാതിയിൽ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ എം ബിജുവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Comments