അഗർത്തല : ബംഗ്ലാദേശ് നൽകിയ മാമ്പഴങ്ങൾക്ക് പകരമായി മറ്റൊരു സമ്മാനം നൽകാൻ ത്രിപുര. ശനിയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കായി ബംഗ്ലാദേശിലേക്ക് സംസ്ഥാന ഫലമായ പൈനാപ്പിളുകൾ അയക്കും. ക്വീൻ ഇനത്തിൽപ്പെട്ട 650 കിലോ പൈനാപ്പിളുകളാണ് ത്രിപുര അയക്കുക.
ഇന്തോ- ബംഗ്ലാ അതിർത്തിയിലെ അഖൗര ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് വഴി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് ആണ് പൈനാപ്പിളുകൾ അയക്കുക. അടുത്ത ദിവസം ഇത് ബംഗ്ലാദേശിന് കൈമാറും. ഗോമതി ജില്ലയുടെ അതിർത്തി ഗ്രാമമായ ആംപിയിൽ നിന്നുമാണ് പൈനാപ്പിളുകൾ ശേഖരിച്ചത്. നാല് എണ്ണം വീതമുള്ള പാക്കറ്റുകളാക്കിയാണ് പൈനാപ്പിൾ കയറ്റി അയക്കുക. ഇതിൽ നൂറ് പാക്കറ്റുകൾ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2018 ലാണ് രാഷ്ട്രപതി രംനാഥ് കോവിന്ദ് പൈനാപ്പിളിനെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. നിലവിൽ 8,800 ഓളം ഹെക്ടർ ഭൂമിയിലാണ് സംസ്ഥാനത്ത് പൈനാപ്പിൾ കൃഷിയുള്ളത്. പ്രതിവർഷം 1.28 ലക്ഷം മെട്രിക് ടണിലധികം പൈനാപ്പിളുകളാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് ഹസീന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് മാമ്പഴങ്ങൾ സമ്മാനിച്ചത്. ഹരിഭാംഗ ഇനത്തിൽപ്പെട്ട 300 കിലോ മാമ്പഴമാണ് നൽകിയത്.
Comments