തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. മെഡിക്കൽ സ്റ്റോറും പാൽ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമെ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ, തട്ടുകട, ചായക്കട എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
നാളെ മുതൽ ടിപിആർ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും വീണ്ടും നിലവിൽ വരും. അതേസമയം ഇന്ന് അനാവശ്യമായി യാത്രകൾ ചെയ്യരുത്. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. പൊതുഗതാഗതം ഉണ്ടാകില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ. ട്രെയിൻ, വിമാന യാത്രക്കാർക്ക് ടിക്കറ്റും മറ്റ് യാത്രാ രേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും. വാക്സിനെടുക്കാൻ പോകുന്നവർക്കും യാത്രചെയ്യാം.
Comments