ലക്നൗ : ഇന്ത്യയുടെ മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാണകേന്ദ്രമാകാനൊരുങ്ങി ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ അനുഭാവപൂർവ്വമായ സമീപനവും വ്യാവസായിക സൗഹൃദാന്തരീക്ഷവുമാണ് അന്താരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനികളെ ഉത്തർപ്രദേശിലേക്ക് അടുപ്പിക്കുന്നത്.
ഒപ്പോ, വിവോ, സാംസംഗ്, ലാവ, ഫോർമി എന്നീ കമ്പനികളാണ് ഉത്തർപ്രദേശിൽ നിക്ഷേപമിറക്കാൻ ഒരുങ്ങുന്നത്. സാംസംഗ് ഇതിനോടകം തന്നെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2014 ൽ ആറുകോടി മൊബൈൽ ഫോൺ സെറ്റുകൾ മാത്രമായിരുന്നു ഇന്ത്യയിൽ നിർമ്മിച്ചത്. 2016-17 ലെ കണക്കനുസരിച്ച് ഇത് പതിനേഴ് കോടി പിന്നിട്ടിട്ടുണ്ട്. ഭാവിയിലേക്ക് ഇന്ത്യയുടെ ആവശ്യത്തിന് വേണ്ട മൊബൈൽ സെറ്റുകളിൽ നല്ലൊരു ശതമാനവും ഉത്തർപ്രദേശിൽ നിർമ്മിക്കുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യമുന എക്സ്പ്രസ്വേ ഡെവലപ്മെന്റ് അതോറിറ്റി ഏരിയയിലാണ് വിവോ ഫാക്ടറി നിമ്മിക്കാനൊരുങ്ങുന്നത്. ഏഴായിരം കോടി ചെലവിലാണ് നിർമ്മാണം. 12 കോടി മൊബൈൽ സെറ്റുകൾ ഇവിടെ നിന്ന് തന്നെ നിർമ്മിക്കാൻ കഴിയും. അറുപതിനായിരം പേർക്കെങ്കിലും തൊഴിൽ നൽകുമെന്നാണ് കരുതപ്പെടുന്നത്. ഗ്രേറ്റർ നോയിഡയിൽ ഒപ്പോ രണ്ടായിരം കോടി നിക്ഷേപിക്കാനൊരുങ്ങിക്കഴിഞ്ഞു. ഹോളിടെക് ഇന്ത്യ, ലാവ, ഫോർമി കമ്പനികളും ഉത്തർപ്രദേശിനെ നിർമ്മാണ തലസ്ഥാനമാക്കാനൊരുങ്ങിയിട്ടുണ്ട്.
നേരത്തെ നോയിഡയിൽ സാംസംഗ് മൊബൈൽ ഫാക്ടറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രമാണ് നോയിഡയിൽ സാംസംഗ് ആരംഭിച്ചത്.
Comments