കോഴിക്കോട്: എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരി വ്യവസായികളുടെ പ്രതിഷേധം. ഇന്ന് രാവിലെ കടകൾ തുറക്കാനെത്തിയ വ്യാപാരികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറക്കാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സർക്കാർ കച്ചവടക്കാരെ മറക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ഒരു കൊറോണ മാനദണ്ഡവും ഇല്ല. 60 ദിവസമാണ് തങ്ങൾ കടകൾ അടച്ചിട്ടത്. ഇനി ഇങ്ങനെ പോകാൻ സാധിക്കില്ല. ജീവിക്കാൻ വേണ്ടി മാത്രമാണ് കച്ചവട മാർഗ്ഗം സ്വീകരിച്ചത്. ജീവിക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
സർക്കാർ വ്യാപാരികളോട് സഹകരണം കാണിച്ചിട്ടില്ല. അനുകൂല നിലപാട് സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ആയിരക്കണക്കിന് ആളുകൾ ദിവസവും ബിവറേജസിന് മുന്നിൽ നിൽക്കുമ്പോഴും സി കാറ്റഗറിയായതിനാൽ വെള്ളിയാഴ്ച മാത്രമാണ് അനുമതിയുള്ളത്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ ലോക്ഡൗൺ മൂലം വലിയ കഷ്ടപ്പാടാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
അതിനിടെ കോഴിക്കോട് മിഠായി തെരുവിലെ സംഘർഷം വ്യാപാരികളുമായി ചർച്ച ചെയ്യുമെന്ന് പുതുതായി ചുമതലയേറ്റ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സർക്കാർ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോഴുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments