കൊച്ചി: അഭയകേസ് കുറ്റക്കാർക്ക് നിയമ വരുദ്ധമായി പരോൾ അനുവദിച്ചതിൽ ഇടപെട്ട് ഹൈക്കോടതി. സർക്കാരിനും ജയിൽ ഡിജിപിയ്ക്കും നോട്ടീസ് നൽകി. ഇവർക്ക് പുറമെ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയും മുൻപ് പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്. ജയിൽ ഹൈപവർ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കൽ ചൂണ്ടിക്കാട്ടിയത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ പത്തുവർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിച്ചവർക്ക് പരോൾ നൽകാൻ സുപ്രിംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് ജയിൽ ഹൈപവർ കമ്മിറ്റിയുടെ അനുമതിയും വേണം. എന്നാൽ അഭയകേസ് കുറ്റക്കാർക്ക് ഈ നിബന്ധനകൾ പാലിക്കാതെയാണ് പരോൾ അനുവദിച്ചതെന്നാണ് ജോമോൾ പുത്തൻപുരയ്ക്കലിന്റെ വാദം.
Comments