ന്യൂഡൽഹി: മലയാളി യുവാവിനെ ദുരഭിമാന കോല ചെയ്ത പ്രതിക്ക് അനുവദിച്ച ജാമ്യം തള്ളി സുപ്രീം കോടതി. രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് പരമോന്നത നീതിപീഠം തള്ളിയത്. മലയാളിയായ അമിത് നായരെയാണ് 2017ൽ രാജസ്ഥാൻ സ്വദേശി വെടിവെച്ച് കൊന്നത്. അമിത് സ്നേഹിച്ച് വിവാഹം കഴിച്ച മമത എന്ന രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയുടെ സഹോദരൻ മുകേഷ് ചൗദ്ധരിയാണ് കേസിലെ പ്രധാന പ്രതി. മമതയുടെ മാതാപിതാക്കളെ രാജസ്ഥാൻ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
മമത ഗർഭിണിയായിരിക്കേയാണ് ഭർത്താവിനെ സഹോദരൻ മുകേഷ് വെടിവെച്ച് കൊന്നത്. ദുരഭിമാന കൊലയുടെ സാമൂഹ്യപ്രത്യാഘാതങ്ങളും നിയമപരമായ ഗൗരവവും ചൂണ്ടിക്കാ ട്ടിയാണ് സുപ്രീംകോടതി ജാമ്യം തള്ളിയത്. മമത നേരിട്ടാണ് തന്റെ സഹോദരനെതിരെ അപ്പീൽ നൽകിയത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ ബഞ്ചാണ് രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച ജാമ്യാപേക്ഷ തള്ളിയത്. രാജസ്ഥാൻ ഹൈക്കോടതിയുടെ ജാമ്യം നിലനിൽക്കു ന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ‘പ്രതി ജില്ല ജഡ്ജിക്കുമുമ്പാകെ ഹാജരാകണമെന്ന് നിർദ്ദേശിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് വാദി നൽകിയ അപ്പീൽ അംഗീകരിക്കുകയാണ്.’ സുപ്രീം കോടതി വിധിയിൽ പറയുന്നു.
പ്രതിയായ മുകേഷിന് കഴിഞ്ഞ ഡിസംബറിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ പിന്നീട് സഹോദരി മമതയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപ്പീലിൽ പറയുന്നു. 2017ൽ അമിതും മമതയും താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മമതയുടെ മാതാപിതാക്കളും സഹോദരനും ഏതാനും ബന്ധുക്കളും ചേർന്ന് അമിത്തിനെ കൊലപ്പെടുത്തിയത്. സഹോദരൻ മുകേഷിന്റെ സുഹൃത്തുകൂടിയായ വ്യക്തിയാണ് അമിത് എന്നതും മമതയുടെ കുടുംബത്തിനെ കൊലപാതകത്തിൽ നിന്നും പിന്തിരിപ്പിച്ചില്ലെന്നും മമത കോടതിയെ ധരിപ്പിച്ചു.
സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് അമിത് നായർ രാജസ്ഥാനിൽ ഒരു നിർമ്മാണ കമ്പനി നടത്തുകയായിരുന്നു . മമത നിയമബിരുദധാരിയായ ശേഷം ഒരു സന്നദ്ധ സംഘടനയിൽ ജോലി ചെയ്യുമ്പോഴാണ് അമിതുമായി പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട അമിതിന്റെ അമ്മ രമാ ദേവിയാണ് 2017ൽ കൊലപാതകത്തിനെതിരെ കോടതിയിൽ പരാതി നൽകിയത്.
Comments