ന്യൂഡൽഹി: കൊറോണ രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് അനുബന്ധവസ്തുക്കളും തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് ഡൽഹി കോർപ്പറേഷൻ. കൊറോണ ആശുപത്രികളിലെ മാലിന്യങ്ങളാണ് പുനരുപയോഗത്തിന് തരംതിരിക്കാൻ കുട്ടിയിട്ടിരിക്കുന്നത്. ഡൽഹി ഗാസിയാബാദ് അതിർത്തിയിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലാണ് ഇത്രയധികം കൊറോണ ചികിത്സാ മാലിന്യങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.
ഉപയോഗിച്ച് കഴിഞ്ഞാൽ ഉടൻ കൈകൾകൊണ്ട് പോലും എടുക്കരുതെന്ന് മുന്നറിയിപ്പുള്ള മാലിന്യങ്ങളാണ് യാതൊരു മുൻകരുതലുമില്ലാതെ ഇട്ടിരിക്കുന്നത്. ഉടൻ കത്തിച്ചുകളയേണ്ടവ പോലും പുനരുപയോഗത്തിന് തരംതിരിക്കുന്ന ഭാഗത്തായി മാലിന്യ സംസ്ക്കരണശാലകളിൽ കൂട്ടിയിട്ടതായാണ് കണ്ടെത്തിയത്.
രോഗാണുക്കൾ നിശ്ചയമായും ഉണ്ടാകാൻ സാദ്ധ്യതയുള്ള വസ്തുക്കളാണ് മാലിന്യസംസ്ക്കരണ കേന്ദ്രത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നത്. പി.പി.ഇ കിറ്റുകൾ, സിറിഞ്ചുകൾ, ഗ്ലൂക്കോസ് ബോട്ടിലുകൾ, ഗ്ലൗസുകൾ എന്നിവയാണ് ചാക്കുകളിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. ചേരിപ്രദേശങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികൾ യാതൊരു ശ്രദ്ധയോ സുരക്ഷയോ ഇല്ലാതെ പണിയെടുക്കുന്ന മേഖലയിൽ ഇതേ മാലിന്യങ്ങൾക്കിടയിൽ കുട്ടികൾ കളിക്കു ന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മാലിന്യങ്ങളെല്ലാം തന്നെ ഡൽഹിയിൽ പ്രമുഖ ആശുപത്രികളുടേതാണെന്നാണ് കണ്ടെത്തൽ. ആശുപത്രികളുടെ പേര് എഴുതിയ ചാക്കുകളിലാണ് പല മാലിന്യങ്ങളും തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് എന്നതും അധികൃതരുടെ കടുത്ത അനാസ്ഥയുടെ തെളിവായി ചൂണ്ടിക്കാട്ടുന്നു.
Comments