ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പി.ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതി സൂരജിനെയാണ് ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ സൂരജിന്റെ കൂട്ടാളിയും വീട്ടിലെ അലക്കുകാരനുമായ രാജു, രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ ഏഴിനാണ് കിറ്റി കുമാരമംഗലത്തെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് തലയിണ അമർത്തിയാണ് കൊലപ്പെടുത്തിയത്. വീട്ടിലെ അലക്കുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്. പ്രതികളിൽ നിന്നും 33 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 10,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാജുവിനെ വീട്ടിലെ ജോലിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ ജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കിറ്റിയെ കൊന്ന ശേഷം പ്രതികൾ കൊള്ളയടിക്കുകയായിരുന്നു. കൊപാതകം നടന്നു കഴിഞ്ഞ് രാത്രി 11മണിക്കാണ് പോലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്.
സുപ്രീം കോടതിയിൽ അഭിഭാഷകയായിരുന്നു കിറ്റി. കോൺഗ്രസ് നേതാവായിരുന്ന പി.ആർ കുമാരമംഗലം പിന്നീട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പി.വി. നരസിംഹറാവു സർക്കാറിൽ അംഗമായിരുന്നു ഇദ്ദേഹം. പിന്നീട് വാജ്പേയി സർക്കാറിൽ ഊർജ്ജ വകുപ്പും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
Comments