കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരയായ മലയാളി നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് നിമിഷയുടെ അമ്മ ബിന്ദു ഹർജി പിൻവലിച്ചു.
സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. അഫ്ഗാനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയാണ് ബിന്ദു ഹൈക്കോടതിയിൽ നൽകിയത്. എന്നാൽ ഹേബിയസ് കോർപ്പസ് ഹർജിയായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു ഹർജി നൽകിയത്. നിമിഷയ്ക്ക് ഇപ്പോൾ തീവ്രവാദികളുമായി ബന്ധമില്ലെന്നും ഹർജിയിൽ ഇവർ പറയുന്നു.
ജയിൽവാസത്തിനിടെ നാട്ടിലേക്ക് വരാനുള്ള ആഗ്രഹം നിമിഷാ ഫാത്തിമ പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യസുരക്ഷയെ കരുതി തിരികെയെത്തിക്കാൻ സാദ്ധ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇതിന് പിന്നാലെ നിമിഷയെ തിരികെയെത്തിക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. ഇതോടെയാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.
Comments