ന്യൂഡൽഹി: കൊറോണ പ്രതിസന്ധി നിയന്ത്രിക്കാൻ മൈക്രോ ലെവലിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയുടെ മൂന്നാം തരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു.
കൊറോണ സാഹചര്യങ്ങൾ വിലയിരുത്താനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയേയും വ്യാപാര മേഖലയേയും കൊറോണ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ നിന്നെല്ലാം രാജ്യം കരകയറുന്നതേയുള്ളൂ. ഹിൽ സ്റ്റേഷനുകളിലും മാർക്കറ്റുകളിലുമെല്ലാം ആളുകൾ മാസ്ക്കോ സാമൂഹിക അകലമോ പാലിക്കാതെ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുൻപേ വിനോദ സഞ്ചാര മേഖലകളിൽ പോയി വരാം എന്ന ചിന്തയാണ് പലർക്കും. ഈ പ്രവണത ശരിയല്ലെന്നും മൂന്നാം തരംഗം സംഭവിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാൻ വാക്സിനേഷൻ ഡ്രെെവ് ത്വരിതപ്പെടുത്തേണ്ടത് തുടരേണ്ടതുണ്ട്. ഹിൽ സ്റ്റേഷനുകളിൽ കാണുന്ന ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണയുടെ ആശങ്ക രാജ്യത്ത് നിന്നും വിട്ടുപോയിട്ടില്ല. കൊറോണ വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കണം. വൈറസിന്റെ സ്വഭാവത്തെ മനസിലാക്കി അത്തരത്തിൽ പെരുമാറാൻ ജനങ്ങളെ പ്രാപ്ത്തരാക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അസം, നാഗാലാൻഡ്, ത്രിപുര, സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
Comments