ന്യൂഡൽഹി : കൊറോണ മൂന്നാം തരംഗ മുന്നറിയിപ്പിനെ ജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പ് പോലെയാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . പലപ്പോഴും കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ട് . ജൂലൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ കേസുകളിൽ 73.4 ശതമാനവും കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു
വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, അസം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലേക്കും, കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ആളുകൾ മൂന്നാം തരംഗ മുന്നറിയിപ്പിനെ ഒരു കാലാവസ്ഥാ പ്രവചനമായി മാത്രമാണ് എടുക്കുന്നത്, മാത്രമല്ല അതിന്റെ ഗൗരവവും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും മനസിലാക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
മണിപ്പൂർ, മിസോറം, ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ വർദ്ധിക്കുന്നുണ്ട്. ലോകം മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇന്ത്യ ഇതിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ നാം ശ്രമിക്കേണ്ടതുണ്ടെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു.
മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ നമ്മൾ കൈകോർത്ത് പ്രവർത്തിക്കണം . മൂന്നാം തരംഗം ഇന്ത്യയിൽ എപ്പോൾ വരുമെന്ന് ചർച്ച ചെയ്യുന്നതിനുപകരം മൂന്നാം തരംഗത്തെ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments