ഇസ്ലാമാബാദ് : നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തയുമായ മലാല യൂസഫ്സായിയുടെ ചിത്രമുള്ള പുസ്തകങ്ങൾ പിടിച്ചെടുത്ത് പാകിസ്താൻ ഭരണകൂടം. പാക് അധീന പഞ്ചാബിലാണ് സംഭവം. ഓക്സ്ഫർഡ് സർവ്വകലാശാല പ്രസ് പുറത്തിറക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തകങ്ങളാണ് പഞ്ചാബ് കരിക്കുലം ആന്റ് ടെക്സ്റ്റ്ബുക്ക് ബോർഡ് (പിസിടിബി) പിടിച്ചെടുത്തത്.
പാകിസ്താനിലെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളുളള പുസ്തകത്തിലാണ് മലാലയുടെ ചിത്രം അച്ചടിച്ചിരുന്നത്. ഇത് കണ്ടെത്തിയതോടെ അധികൃതർ പുസ്തകം പിടിച്ചെടുക്കുകയായിരുന്നു. ഇസ്ലാം മതത്തിനും വിവാഹത്തിനും അടിമത്വത്തിനുമെതിരേ പോരാടിയ മലാലയുടെ ഡോക്യുമെന്ററി പാകിസ്താനിലെ സ്വകാര്യ സ്കൂൾ അസോസിയേഷന് പുറത്തിറക്കിയിരുന്നു. മലാലയുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് ഇത് പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് അധികൃതർ പുസ്തകങ്ങൾ പിടിച്ചെടുത്തത്.
പുസ്തകങ്ങൾ വിതരണം ചെയ്യുന്ന മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പോലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളും പിസിടിബിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും മലാലയുടെ ചിത്രമുള്ള നിരവധി പുസ്തകങ്ങൾ പിടിച്ചെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പുസ്തകത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് ഇല്ലെന്ന് പുസ്തകം പ്രസിദ്ധീകരിച്ച കമ്പനികളോട് അധികൃതർ അറിയിച്ചു. 2019 ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി അനുമതി ചോദിച്ചിരുന്നു. എന്നാൽ അന്നും ഭരണകൂടം അത് നിഷേധിക്കുകയായിരുന്നു.
പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കിയ പാക് തീവ്രവാദികൾക്കെതിരെ നിർഭയം നിലപാട് സ്വീകരിച്ചതോടെയാണ് മലാല ശ്രദ്ധിക്കപ്പെടുന്നത്. പതിനഞ്ചാം വയസിലാണ് ഭീകരതയ്ക്കെതിരെ മലാല രംഗത്ത് വന്നത്. പെൺകുട്ടികൾ സ്കൂളിലേയ്ക്ക് പോകരുത് എന്ന ഭീകരരുടെ താക്കീത് വകവയ്ക്കാതിരുന്നതോടെ മലാലയെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റിട്ടും രക്ഷപെട്ടതിന് പിന്നാലെയാണ് മലാലയുടെ പോരാട്ടം ലോകശ്രദ്ധയിലേക്ക് എത്തിയത്.
Comments