ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി രാഷ്ട്രീയ വിശകലന വിദഗ്ധനും ക്യാമ്പെയ്ൻ സ്ട്രാറ്റെജിസ്റ്റുമായ പ്രശാന്ത് കിഷോറിന്റെ സഹായം തേടി കോൺഗ്രസ്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇതുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് ഡൽഹിയിൽ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാദ്ധ്യമങ്ങൾ പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകളാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ സംഭവത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളോ രാഹുൽ ഗാന്ധിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെ നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെയും തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോർ ആയിരുന്നു. എന്നാൽ ബംഗാൾ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ നിന്ന് ബിജെപി 77 സീറ്റുകൾ നേടി മികച്ച മുന്നേറ്റം നടത്തി. തൃണമൂലിന് ഭരണം ഉറപ്പിക്കാനായത് മാത്രമാണ് പ്രശാന്തിന്റെ നേട്ടം. ഇതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞ ജോലി വിടുകയാണെന്ന് പ്രശാന്ത് കിഷോർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം എൻസിപി നേതാവ് ശരദ് പവാറുമായും പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു.
പഞ്ചാബിലും യുപിയിലും കോൺഗ്രസിന്റെ നില നിലവിൽ പരുങ്ങലിലാണ്. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ധുവുമായുളള പടലപ്പിണക്കം അവസാനിപ്പിക്കാൻ ദേശീയ നേതൃത്വം അടുത്തിടെ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. യുപിയിൽ അടുത്തിടെ നടന്ന ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപി ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തിരുന്നു.
Comments