തൃശൂർ: നിയന്ത്രണങ്ങളുടെ പേരിൽ കടകൾ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിക്കുന്ന വ്യാപാരികളെ താക്കീത് ചെയ്ത മുഖ്യമന്ത്രിക്കെതിരെ ശോഭാ സുരേന്ദ്രൻ. സഹാനുഭൂതി, തന്മയിഭാവം എന്നീ ഗുണങ്ങളില്ലാത്ത ഭരണാധികാരികൾ അഭിനവ നീറോമാരാണെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഡൽഹിയിൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി ഇതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വ്യാപാരികളെ താക്കീത് ചെയ്തത്. കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ച വിവരം മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം.
‘വ്യാപാരികളുടെയും വ്യവസായികളുടെയും വികാരത്തെ മാനിക്കുന്നു. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനനുസരിച്ച് നേരിടേണ്ടിവരും. അത് മനസിലാക്കി കളിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്നിട്ട ശേഷം കടകളിൽ മാത്രം നിയന്ത്രണങ്ങൾ നിലനിർത്തുന്നത് അശാസ്ത്രീയമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
കടയടച്ച് ലോൺ അടയ്ക്കാൻ നിവൃത്തിയില്ലാതെ കടം കേറി മുടിയുന്ന വ്യാപാരികളോടാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ജോസഫൈൻമാരെ വീട്ടിലിരുത്തിക്കാൻ ഇടതു പ്രൊഫൈലുകൾ നന്നായി പണിയെടുക്കും. പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Comments