ഇസ്ലാമാബാദ് : പാകിസ്താനിൽ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി താലിബാൻ അനുകൂലികൾ. താലിബാൻ ഭീകരർ അഫ്ഗാനിലെ വിവിധ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചാണ് താലിബാൻ കൊടികൾ ഉയർത്തി ആഘോഷ പ്രകടനങ്ങൾ നടത്തിയത്. പാകിസ്താനിലെ ക്വറ്റയിലാണ് സംഭവം. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പാകിസ്താനിലെ വിവിധ ഭാഗങ്ങളിലാണ് താലിബാൻ അനുകൂലികൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നത്. ക്വറ്റയിലെ സിഎം ഹൗസിന് മുൻപിലൂടെ നടത്തുന്ന റാലിയെ പോലീസുകാർ പോലും തടഞ്ഞ് നിർത്തുന്നില്ല. താലിബാൻ കൊടി വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആഹ്ലാദപ്രകടനം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ധാരാളം ആളുകളാണ് രംഗത്തെത്തിയത്.
താലിബാൻ ഭീകരരെ പാകിസ്താൻ സംരക്ഷിക്കുന്നുവെന്നും സംഘടനയ്ക്ക് വേണ്ടി ഫണ്ടിംഗ് നടത്തുന്നു എന്നുമുള്ള ആക്ഷേപങ്ങളാണ് ഉയരുന്നത്. അഫ്ഗാനിൽ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന താലിബാനെ പാകിസ്താൻ സംഘടനകൾ പരസ്യമായി അനുകൂലിക്കുന്നു. ഇതിനെതിരെ അഫ്ഗാനിസ്താനിലെ ഉദ്യോഗസ്ഥരും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
അതേസമയം പാക-അഫ്ഗാൻ അതിർത്തിയിലെ നിർണായക പ്രദേശം താലിബാൻ പിടിച്ചെടുത്തു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ പ്രദേശങ്ങളാണ് പിടിച്ചെടുത്തത്. അഫ്ഗാന്റെ തിരക്കേറിയ പ്രവേശന കേന്ദ്രങ്ങളിലൊന്നും പാകിസ്താന്റെ തുറമുഖവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളാണ് താലിബാൻ പിടിച്ചെടുത്തത്. ബോൾഡാക് ചമൻ എന്നീ സ്ഥലങ്ങൾക്ക് ഇടയിലുള്ള പ്രദേശം കീഴടക്കിയതായി താലിബാനും സ്ഥിരീകരിച്ചു. പാകിസ്താനുമായി ധാരണയാകുന്നത് വരെ ഇത് തുടരുമെന്നും താലിബാൻ അറിയിച്ചു.
Comments