തിരുവനന്തപുരം: സിനിമ മാത്രമല്ല എല്ലാ മേഖലയും പ്രതിസന്ധയിലാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലചിത്ര സംഘടനകളുമായി ചർച്ച ചെയ്യാൻ തയ്യാറാണ്. ടിപിആർ കുറഞ്ഞ ശേഷം ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു.
ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്റെ തീരുമാനമാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഇത്തരത്തിലുള്ള കേരള സർക്കാരിന്റെ ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക്ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിങ്ങുകൾ തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. ഷൂട്ടിങ്ങിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
Comments