തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് സർക്കാരിന്റെ മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ ഹർജി പിൻവലിച്ച് മടങ്ങണം. ഖജനാവിലെ പണമെടുത്താണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് സുപ്രീം കോടതി നടത്തിയത്. കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു. എന്നാൽ ഒരു എംഎൽഎ തോക്കെടുത്ത് വന്ന് വെടിവെച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
കയ്യാങ്കളിക്കേസ് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്നും സർക്കാർ വാദിച്ചു. സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് സർക്കാരിനോട് ചോദിച്ചത്. കേസിൽ രണ്ടാം തവണയാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം നേരിടേണ്ടി വരുന്നത്.
Comments