കൊച്ചി : കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകൾ തുറന്ന് പ്രവർത്തിക്കേണ്ട കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേരളത്തിൽ പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ല. ആൾക്കൂട്ടം നിയന്ത്രിക്കാനാണ് കടകൾ തുറക്കാതിരിക്കുന്നത് എങ്കിൽ സംസ്ഥാനത്തെ നിരവധി ഇടങ്ങളിൽ ആളുകൾ സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്ന സാഹചര്യം ഉണ്ട്. ആകെയുളള ആളുകൾ മാസ്ക് ധരിക്കുന്നുണ്ട് എന്നത് മാത്രമാണ്. അതിനാൽ വിഷയത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും വ്യാഴാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരള ടെക്സ്റ്റൈൽസ് ആൻറ് ഗാർമെൻറ്സ് ഡീലേഴ്സ് അസോസിയേഷൻ ആണ് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണിതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
Comments