ജനീവ: ലോകത്ത് കൊറോണ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ആഥനോം ഗെബ്രിയേസസ്. കൊറോണയുടെ ഡെൽറ്റ വകഭേദം ആഗോള തലത്തിൽ വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘നിർഭാഗ്യവശാൽ നമ്മളിപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’ എന്നായിരുന്നു ടെഡ്രോസിന്റെ വാക്കുകൾ.
ഇന്റർ നാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തിര സമിതിയെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു ടെഡ്രോസ്. ഡെൽറ്റ വകഭേദം 111 രാജ്യങ്ങളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലോകം മുഴുവൻ വ്യാപിച്ച് വലിയ തരംഗമായി ഡെൽറ്റ വകഭേദം മാറിയേക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയുടെ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം. കൊറോണയ്ക്കെതിരെ ശക്തമായ നിയന്ത്രണ നടപടികൾ രാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. യൂറോപ്പിലും വടക്കൻ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയർത്തിയത് കാരണം കൊറോണ കേസുകളും മരണങ്ങളും കുറച്ചു കാലമായി കുറഞ്ഞുവരികയാണെന്നും ടെഡ്രോസ് ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധ വാക്സിനുകൾ എല്ലാവരും സ്വീകരിക്കണം. എന്നാൽ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സ്വയം നിരീക്ഷണവും നിയന്ത്രണവും ഓരോ പൗരന്മാരുമെടുക്കണം. വൈറസിന് ലോകത്തെ തന്നെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതിനിടെ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യൻ ഉടൻ ഉണ്ടാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂന്നാം തരംഗം ലോകത്തിന്റെ പലഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഉടനെ പ്രതീക്ഷിക്കാമെന്നും വ്യാപനം കുറയ്ക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments