തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും, സിപിഎം നേതൃത്വവും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. 2016 മുതൽ പട്ടികജാതി വിഭാഗത്തിലെ ഭവന രഹിതർക്ക് വീട് വക്കാനും, വിവാഹ സഹായത്തിനും, പഠന ചെലവിനുമെല്ലാമായി അനുവദിച്ച കോടികളാണ് സിപിഎമ്മിന്റെ ഉദ്യോഗസ്ഥ – ഭരണ നേതൃത്വങ്ങൾ ഒരുമിച്ച് തട്ടിയെടുത്തത്. ഈ തട്ടിപ്പിൽ പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും സുധീർ ആരോപിച്ചു.
പാർട്ടി നോമിനികളായി നിയമിച്ച എസ് സി പ്രമോട്ടർമാർ വഴിയാണ് സിപിഎം നേതാക്കൾ പണം തട്ടിയെടുത്തത്. ഫണ്ട് തട്ടിപ്പ് കേസിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനോ, പ്രതി ചേർക്കാനോ പോലീസ് തയ്യാറായിട്ടില്ല. ട്രഷറിയിൽ നിന്ന് നേരിട്ടാണ് എസ് സി ഫണ്ട് ഡിവൈഎഫ്ഐ നേതാവിന്റെ അമ്മയുടേയും, അച്ഛന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയത്. ഇത്തരത്തിൽ നിരവധി സിപിഎം / ഇടത് യൂണിയൻ നേതാക്കളുടെ അക്കൗണ്ടിലേക്ക് എസ് സി ഫണ്ട് പോയിട്ടുണ്ട്.
വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നില്ല. മുൻ മേയർമാരായ വികെ പ്രശാന്തിനും, കെ ശ്രീകുമാറിനും ഫണ്ട് തട്ടിപ്പിൽ പങ്കുണ്ട്. അവരുടെ കാലത്ത് നിരവധി സിപിഎം പ്രവർത്തകരെയാണ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ തട്ടിപ്പിനു വേണ്ടി മാത്രം എസ് സി പ്രമോട്ടർമാരായി നിയമിച്ചത്. തട്ടിപ്പിൽ മുൻ മേയർമാരുടെ പങ്ക് അന്വേഷിക്കണം. അവരെ ചോദ്യം ചെയ്യണം. ഇടത് നേതാക്കളെ രക്ഷിക്കാനും, സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാനുമായി ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കുകയാണ്.
കേസിൽ പ്രതിയായ മുഴുവൻ ഉദ്യോഗസ്ഥന്മാരും ഇടത് യൂണിയൻ പ്രവർത്തകരാണ്. സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം കൊള്ള നടക്കുന്നുണ്ട്. പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് നേതൃത്വം കൊടുത്ത സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും സുധീർ ആവശ്യപ്പെട്ടു.
Comments