കാബൂൾ ; അഫ്ഗാൻ ജനതയ്ക്ക് മേൽ കടുത്ത ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിച്ച് താലിബാൻ ഭീകരർ . പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതിനൊപ്പം 15 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ തങ്ങളെ വിവാഹം കഴിക്കണമെന്നും താലിബാൻ ഭീകരർ നിർദേശിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് തറപ്പിച്ചുപറയുന്ന താലിബാൻ പക്ഷേ അത് “ഇസ്ലാമിക മൂല്യങ്ങൾ” അനുസരിച്ച് മാത്രമാണെന്നും വ്യക്തമാക്കുന്നു . ഈ വ്യവസ്ഥ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അഫ്ഗാനിസ്ഥാനിൽ പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളിൽ താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് എന്ന നിർദേശം വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു ജില്ല പിടിച്ചെടുത്തതിനുശേഷം, പ്രാദേശിക ഇമാമിനാണ് താലിബാൻ നൽകിയത് .
പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ യാത്ര ചെയ്യരുതെന്നും , പുരുഷന്മാർ താടി വടിക്കരുതെന്നും നിർദേശമുണ്ട് . ഷിർ ഖാൻ ബന്ദറിലും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചു. എംബ്രോയിഡറി, ടെയ്ലറിംഗ്, ഷൂ നിർമ്മാണം എന്നിവ ചെയ്യുന്ന നിരവധി സ്ത്രീകളും പെൺകുട്ടികളും ഉണ്ടായിരുന്നു . എന്നാൽ താലിബാന്റെ പുതിയ നിയമം വന്നതോടെ അവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് .
താലിബാന്റെ സാംസ്കാരിക കമ്മീഷന്റെ പേരിൽ പുറത്തിറക്കിയ കത്ത് പ്രകാരം ഗ്രാമീണർ അവരുടെ പെൺമക്കളെയും വിധവകളെയും താലിബാൻ ഭീകരർക്ക് വിവാഹം കഴിച്ചു നൽകണമെന്നും പറയുന്നു . ‘ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും പുരോഹിതന്മാരും 15 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസ്സിന് താഴെയുള്ള വിധവകളുടെയും പട്ടിക തയ്യാറാക്കി , അതിലുള്ളവരെ താലിബാൻ ഭീകരർക്ക് വിവാഹം കഴിച്ച് നൽകണം ,” ഇത്തരത്തിലാണ് നിർദേശം.
പുകവലി നിരോധനം , എല്ലാവരും നിർബന്ധമായി തലപ്പാവ് ധരിക്കുക , രാത്രിയിൽ വീട്ടിൽ നിന്ന് പുറത്ത് പോകാതിരിക്കുക എന്നീ നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല ഒരു വ്യക്തിക്കും പ്രത്യേകിച്ച് യുവാക്കൾക്ക് – ചുവപ്പും പച്ചയും വസ്ത്രം ധരിക്കാൻ അവകാശമില്ല . ആറാം ക്ലാസ്സിന് മുകളിൽ സ്കൂളുകളിൽ പഠിക്കുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിട്ടുമുണ്ട്.
Comments