വാരാണസി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ വികസന പദ്ധതികളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി യുപിയിലെ നിയമവാഴ്ചയെക്കുറിച്ചും എടുത്തുപറഞ്ഞു. ഉത്തർപ്രദേശിൽ ഇന്ന് നിയമം നടപ്പാകുന്നുണ്ട്. ഒരുകാലത്ത് നിയന്ത്രണാതീതമായിരുന്ന മാഫിയ രാജും ഭീകരതയും ഇപ്പോൾ നിയമത്തിനു കീഴിലാണ്, പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കവേയാണ് യുപിയിലെ പൊതു അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.
സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ എല്ലായ്പ്പോഴും ഭയന്നു കഴിഞ്ഞിരുന്ന അവസ്ഥയ്ക്കു മാറ്റം വന്നു. ഇന്ന് ഉത്തർപ്രദേശ് സർക്കാർ ഭരിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും അടിസ്ഥാനമാക്കിയല്ല. അതുകൊണ്ടാണ് ഇന്ന് ഉത്തർപ്രദേശിൽ ജനങ്ങൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് പുതിയ വ്യവസായങ്ങൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതെന്നും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഉത്തർപ്രദേശിൽ അതിവേഗം മെച്ചപ്പെടുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നരേന്ദ്രമോദി വിശദീകരിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മെഡിക്കൽ കോളേജുകളുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചു. പല മെഡിക്കൽ കോളേജുകളും പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന 550 ഓക്സിജൻ പ്ലാന്റുകളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.
കുട്ടികൾക്കുള്ള ഐസിയുകളും ഓക്സിജൻ സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അടുത്തിടെ പ്രഖ്യാപിച്ച 23000 കോടി രൂപയുടെ പാക്കേജ് ഉത്തർപ്രദേശിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎച്ച്യുവിലെ 100 കിടക്കകളുള്ള എംസിഎച്ച് വിഭാഗം, ഗോദൗലിയയിലെ വിവിധ നിലകളുള്ള പാർക്കിങ്, ഗംഗാ നദിയിലെ വിനോദസഞ്ചാര വികസനത്തിനായി റോ-റോ വെസ്സലുകൾ, വാരാണസി ഗാസിപ്പൂർ ദേശീയ പാതയിലെ മൂന്നുവരി ഫ്ളൈ ഓവർ പാലം തുടങ്ങി ഏകദേശം 744 കോടി രൂപയുടെ പദ്ധതികൾക്കാണ് അദ്ദേഹം വാരണസിയിൽ തുടക്കം കുറിച്ചത്.
Comments