ആലപ്പുഴ: സ്ത്രീധനമായി നൽകിയ സ്വർണം വധുവിന്റെ അച്ഛനമ്മമാർക്ക് തന്നെ തിരികെ ഏൽപ്പിച്ച് വരൻ. ആലപ്പുഴ ജില്ലയിൽ സതീഷിന്റേയും ശ്രുതി രാജിന്റേയും വിവാഹ വേദിയിലാണ് ഈ സംഭവം ഉണ്ടായത്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇവരുടെ വിവാഹം മാതൃകയാകുന്നത്.
ഇന്നലെ പനയിൽ ദേവീക്ഷേത്രത്തിൽ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. അൻപത് പവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് ശ്രുതി വിവാഹ വേദിയിലെത്തിയത്. എന്നാൽ വിവാഹ ശേഷം സ്വർണം വധുവിന്റെ മാതാപിതാക്കൾക്ക് തന്നെ തിരികെ കൈമാറുകയായിരുന്നു. ഞങ്ങൾക്ക് താലി മാത്രം മതിയെന്നായിരുന്നു സതീഷിന്റെ നിലപാട്.
നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെവി സത്യൻ, ജി സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ്. 28 കാരനായ സതീഷ് നാദസ്വര കലാകാരനാണ്. വധു ശ്രുതി രാജ് നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ, പി ഷീല ദമ്പതിമാരുടെ മകളാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിന് വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
Comments