ടോക്കിയോ: ഒളിമ്പിക്സ് വേദിയായ ടോക്കിയോയിൽ വംശീയവേർതിരിവ് കാണിച്ച ഹോട്ടൽ അധികൃതർ മാപ്പു പറഞ്ഞ് തടിയൂരി. ജാപ്പനീസിനും വിദേശികൾക്കും വെവ്വേറെ വഴികൾ നിശ്ചയിച്ച് എലവേറ്ററിന് മുൻപിൽ പതിച്ച നോട്ടീസാണ് വിവാദമായത്. സംഭവം ഇന്റർനെറ്റിൽ പ്രചരിച്ചതോടെ ഹോട്ടലിനെതിരേ പ്രതിഷേധവും ഉയർന്നു. തുടർന്നാണ് ഉടമസ്ഥർ മാപ്പുപറഞ്ഞ് രംഗത്ത് വന്നത്.
ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രത്യക്ഷപ്പെട്ട നോട്ടീസ് വിദേശികളോടുളള വംശീയ വേർതിരിവാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. ജാപ്പനീസ് സ്വദേശികളുമായി ഒരുമിച്ച് എലവേറ്ററിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വിദേശികളെ വേർതിരിച്ച് കാണാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നോട്ടീസിലെ വാചകങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഹോട്ടൽ അധികൃതർ പിന്നീട് വിശദീകരിച്ചത്.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് വെച്ചതെന്നാണ് അറിവ്. വിവിധ രാജ്യങ്ങളിലെ ടീമുകളെയും പരിശീലകരെയും ടീം ഒഫീഷ്യൽസിനെയും വരവേൽക്കാൻ ഒരുങ്ങവേ പ്രത്യക്ഷപ്പെട്ട നോട്ടീസ് സ്വദേശികളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തുടർന്നാണ് ഇന്റർനെറ്റിൽ പ്രചരിക്കപ്പെട്ടത്.
Comments