ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. താഷ്കെന്റിലെ സെൻട്രൽ സൗത്ത് ഏഷ്യൻ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വാർത്താ ഏജൻസിയുടെ ചോദ്യത്തോട് ആയിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
സൈന്യത്തിന് നേരെ ആക്രമണം നടത്താൻ താലിബാൻ ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നതായി കഴിഞ്ഞ ദിവസം അഫ്ഗാൻ വൈസ് പ്സിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ഭീകരതയും, ചർച്ചയും ഒന്നിച്ച് പോകുമോയെന്നായിരുന്നു ഇമ്രാനോട് ചോദിച്ചത്.
നല്ല അയൽക്കാരായി തുടരാൻ പാകിസ്താനും ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. എന്നാൽ എന്ത് ചെയ്യാനാകും. ആർഎസ്എസ് പ്രത്യയ ശാസ്ത്രമാണ് ഇതിന് തടസ്സമാകുന്നതെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു. എന്നാൽ അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇമ്രാൻ ഖാൻ നടന്നു നീങ്ങുകയായിരുന്നു.
താലിബാൻ ഭീകരർക്ക് പാകിസ്താൻ വ്യോമസഹായം നൽകുന്നുണ്ടെന്നായിരുന്നു അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞത്. കഴിഞ്ഞ ദിവസം താലിബാൻ കയ്യടക്കിയ പാകിസ്താൻ അതിർത്തിയായ സ്പിൻ ബോൾഡക് മേഖല അഫ്ഗാൻ സേന തിരിച്ചു പിടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാകിസ്താന്റെ ഭീഷണി. താലിബാനെതിരെ തിരിഞ്ഞാൽ അഫ്ഗാൻ സേനയ്ക്ക് നേരെ വ്യോമസേനയെ ഉപയോഗിക്കുമെന്നായിരുന്നു ഭീഷണിയെന്നാണ് സലേ വ്യക്തമാക്കിയത്.
Comments