കുവൈറ്റ് സിറ്റി. സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ കുറക്കുന്നതിന് സാമൂഹ്യ ബോധവൽക്കരണം അനിവാര്യമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി അംഗം സി.എസ്.സുജാത. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും, വനിതാവേദി കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച ‘സ്ത്രീപക്ഷ കേരളം’ എന്ന വെബിനാറിൽ സംസാരിക്കുയായിരുന്നു സി.എസ്. സുജാത. കേരളത്തിൽ നവോത്ഥാന നായകന്മാർ സാമൂഹ്യപരിഷ്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഇല്ലാതാക്കിയ സ്ത്രീധനം പോലെയുള്ള അനാചാരങ്ങൾ കേരളത്തിൽ തിരികെ വന്നു കൊണ്ടിരിക്കുന്നു, ഇതിന് മാറ്റം വരുത്തുവാൻ സ്ത്രീ-പുരുഷ തുല്ല്യത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അവർ കൂട്ടിചേർത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിതാവേദി ആക്ടിങ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു, ദമാം നവോദയ ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കൈരളി ഒമാൻ പ്രതിനിധി അനുമോൾ, പ്രവാസി ക്ഷേമനിധി ബേർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു. വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാവേദി പ്രസിഡണ്ട് രമ അജിത് നന്ദി രേഖപ്പെടുത്തി.
Comments