കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസ് എടുക്കുന്നില്ലെന്ന് പരാതി. കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരാതി നൽകി രണ്ട് വർഷമായിട്ടും നടപടിയെടുത്തില്ലെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആത്മഹത്യയുടെ വക്കിലാണെന്നും രാജേന്ദ്രൻ പറഞ്ഞു.
ഡിവൈഎഫ്ഐ കല്ലാച്ചി മേഖലാ സെക്രട്ടറിയായിരുന്ന സി.കെ നിജേഷാണ് രാജേന്ദ്രനിൽ നിന്നും സ്വർണം തട്ടിയത്. സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് നിജേഷ്. അടുത്തിടെ പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ പോലീസ് തിരയുന്ന അഖിലും നിജേഷും ചേർന്നാണ് രാജേന്ദ്രനിൽ നിന്നും പണം തട്ടിയത്. രണ്ട് കിലോ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 46 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ഇരുവർക്കുമെതിരെ നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും ഫലം കണ്ടില്ല. ഇതേ തുടർന്ന് പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ സമീപിച്ചു. എന്നാൽ നേതൃത്വം കൈമലർത്തുകയായിരുന്നു.
Comments