ലക്നൗ : കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളികളുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 മുതൽ 139 കൊടും കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സംസ്ഥാന ചീഫ് സെക്രട്ടറി ( ആഭ്യന്തരം) അവിനാശ് കുമാർ പറഞ്ഞു.
2017 മാർച്ച് 30 മുതൽ ജൂൺ വരെയുള്ള കണക്കുകളാണ് ചീഫ് സെക്രട്ടറി പുറത്തുവിട്ടിരിക്കുന്നത്. ഈ കാലയളവിലുണ്ടായ ഏറ്റുമുട്ടലിൽ 3,196 കുറ്റവാളികൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു. 13 പോലീസുകാർക്ക് ജീവൻ നഷ്ടമായി. 1,122 പോലീസുകാർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി സർക്കാർ അധികാരത്തിലേറിയതു മുതൽ 1,500 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 1,300 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തത് കഴിഞ്ഞ ജനുവരിയിലാണ്. ഗുണ്ടാ നിയമ പ്രകാരം 13,7000 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 43,000 പേർ അറസ്റ്റിലായി.
കുറ്റവാളി സംഘങ്ങൾക്കെതിരെയും, മാഫിയകൾക്കെതിരെയും കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അവിനാശ് കുമാർ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ രണ്ടാം ശനിയാഴ്ചയും, നാലാം ശനിയാഴ്ചയും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാറുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കാറുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇതിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments