കൊല്ലം : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ. എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ പരാതി ഒത്തുതീർക്കാനാണ് മന്ത്രി ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖയടക്കം പുറത്തുവിട്ട് പരാതിക്കാരിയായ പെൺകുട്ടി രംഗത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ മാർച്ചിലായിരുന്നു കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ പത്മാകരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. എൻസിപി നേതാവാണ് പെൺകുട്ടിയുടെ പിതാവ്. ബിജെപി പ്രവർത്തകയാണ് പരാതിക്കാരിയായ പെൺകുട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ പെൺകുട്ടി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്മാകരന് പെൺകുട്ടിയോടുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.
തെരഞ്ഞെടുപ്പിന് പിന്നാലെ പണത്തിനായാണ് പെൺകുട്ടി ബിജെപിയിൽ ചേർന്നതെന്ന തരത്തിലുള്ള പോസ്റ്റ് പത്മാകരൻ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി പോസ്റ്റ് നീക്കണമെന്നും, മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന് ശേഷം വഴിയിലൂടെ പോകുകയായിരുന്ന പെൺകുട്ടിയെ പത്മാകരൻ സംസാരിക്കണമെന്ന വ്യാജേന കടയിലേക്ക് വിളിപ്പിക്കുകയായിരുന്നു. കടയിൽ കയറിയ പെൺകുട്ടിയെ പത്മാകരൻ കയ്യിൽ കേറി പിടിച്ചു. ശക്തമായി പ്രതികരിച്ച പെൺകുട്ടി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ഇടപെട്ടത്. പെൺകുട്ടിയുടെ പിതാവിനെയാണ് ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചത്. അവിടെ ഒരു വിഷയമുളളതായി അറിഞ്ഞെന്നും അത് പരിഹരിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ പാർട്ടിയ്ക്കകത്ത് വിഷയമില്ലെന്ന് പിതാവ് അറിയിച്ചു. അതല്ല പാർട്ടി പ്രവർത്തകർക്ക് എതിരെ നൽകിയ കേസാണെന്നും മന്ത്രി പറയുന്നുണ്ട്.
അതേസമയം പിതാവിനെ വിളിച്ചെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ സമ്മതിച്ചു. എന്നാൽ ഏത് കേസാണെന്ന് അറിയാതെയായിരുന്നു ഇടപെട്ടതെന്നാണ് ശശീന്ദ്രന്റെ വാദം. എന്നാൽ പത്മാകരന് എതിരെ കൊടുത്ത കേസ് ആണോ പരിഹരിക്കേണ്ടത് എന്ന് പിതാവ് ചോദിക്കുമ്പോൾ അതെ എന്നും, അക്കാര്യം താൻ അറിഞ്ഞെന്നും മന്ത്രി പറയുന്നത് ശബ്ദരേഖയിൽ നിന്നും വ്യക്തമാണ്.
Comments